യുദ്ധം കഴിഞ്ഞ്
സച്ചിദാനന്ദൻ
യുദ്ധം കഴിഞ്ഞ് ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൌരവരും പാണ്ഡവരും
ഒന്നിച്ചു തലയില്‍ കൈവച്ചു.
'എന്തിനായിരുന്നു യുദ്ധം?'
പാണ്ഡവര്‍ ചോദിച്ചു
'എങ്ങനെയായിരുന്നു മരണം?'
കൌരവര്‍ ചോദിച്ചു.
'ആരാണീ കടുംകൈ ചെയ്തത്?'
പാണ്ഡവര്‍ തിരക്കി.
'ആരാണീ കടുംകൈ ചെയ്യിച്ചത്?'
കൌരവര്‍ തിരക്കി.
'നാം ഒരേ കുടുംമ്പക്കാരല്ലേ?'
പാണ്ഡവര്‍ അദ്ഭുതം കൂറി.
'നാം നല്ല അയല്‍ക്കാരല്ലേ?'
കൌരവര്‍ അദ്ഭുതം കൂറി.
'നമ്മുടെ പുഴകള്‍ ഒന്നുതന്നെ'
പാണ്ഡവര്‍ പറഞ്ഞു.
'നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ'
കൌരവര്‍ പറഞ്ഞു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
പാണ്ഡവര്‍ ഓര്‍മ്മിച്ചു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
കൌരവര്‍ ഓര്‍മ്മിച്ചു.
'ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം'
പാണ്ഡവര്‍ പാടി
'ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്നം'
കൌരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചുതുടങ്ങി.
Post Comment
No comments